2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

നാട്ടറിവുകളെ കൂട്ടുകാരാക്കാം...രാജേഷ് എസ് വള്ളിക്കോട്


ആഗസ്ത് 22 ലോക നാട്ടറിവുദിനം
നാട്ടുജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് നാട്ടറിവുകള്‍ വിളംബരം ചെയ്യുന്നത്. ഒരു ജനതയുടെ ജീവിതസംസ്കാരത്തിന്റെ അടയാളങ്ങളാണ് അവ. പോയതലമുറയില്‍ നിന്ന് കൈയേറ്റ ഈ അറിവിന്റെ അക്ഷയനിധി വരുംതലമുറയ്ക്ക് കൈമാറാനുള്ളതാണ്. കലയായും ആചാരമായും അനുഷ്ഠാനമായും  ജീവിതരീതിയായും നമ്മുടെ ജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞ സംസ്കാര മുദ്രകളെക്കുറിച്ച് ആലോചിക്കാനും  പഠിക്കാനുമാണ് ലോക നാട്ടറിവ് ദിനം ആചരിക്കുന്നത്. 
   
വീട്ടുമുറ്റത്തുള്ള പപ്പായ മരത്തെ അവഗണിച്ചുകൊണ്ട് അന്യദേശത്തുനിന്ന് എത്തുന്ന കാബേജിനെ തിരയുന്നവരാണ് നാം. ഏവരെയും അതിശയിപ്പിച്ചുകൊണ്ടാണ് പപ്പായയുടെ പ്രാധാന്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കുന്നതിന് പപ്പായയുടെ തളിരില ജൂസാക്കി ഉപയോഗിക്കാമെന്ന പുതിയ വാര്‍ത്ത നിങ്ങള്‍ കേട്ടുകാണും. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ ഉണ്ടാകുമെങ്കിലും അവരാരും പപ്പായയുടെ ഔഷധഗുണത്തെ തള്ളിക്കളയുന്നില്ല. ഈ മരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പൂര്‍വികര്‍ വീട്ടുവളപ്പില്‍ പപ്പായ നട്ടുവളര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നത്. നമ്മുടെ മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന ഇത്തരത്തില്‍ നിരവധി അറിവുകള്‍ നമുക്ക് ചുറ്റും ഒളിഞ്ഞുകിടപ്പുണ്ട്. ഏതൊരു നാടിന്റെയും സംസ്കൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇത്തരം അറിവുകളാണ് നാട്ടറിവുകള്‍. അന്യമായികൊണ്ടിരിക്കുന്ന നാട്ടറിവുകള്‍ സംരക്ഷിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള സംഗതിയാണ്. വരമൊഴിയുടെ സഹായമില്ലാതെ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഈ സമ്പത്ത് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. ഇവയെ സംരക്ഷിക്കുക എന്നത് വരും തലമുറയോട് നമുക്ക് ചെയ്യാവുന്ന നീതിപൂര്‍വമായ പെരുമാറ്റമാണ്.
നാട്ടറിവുകളുടെ പ്രവര്‍ത്തനപരിധി വിപുലമാണ്. സാധാരണ ജനങ്ങളുടെ സാംസ്കാരികമായ സമ്പത്താണ് ഈ അറിവുകള്‍. ഇവയെ സാമൂഹികം, സാംസ്കാരികം, വാങ്മയം എന്നിങ്ങനെ തരംതിരിച്ച് വീക്ഷിക്കാം. മനുഷ്യനാല്‍ നിര്‍മിതമായ ഭൗതിക വസ്തുക്കളാണ് ഇവയില്‍ ഒന്നാമത്തേത്. ഗൃഹോപകരണങ്ങള്‍, കാര്‍ഷികായുധങ്ങള്‍, നാടന്‍ പാചകവിദ്യകള്‍, നാട്ടുവൈദ്യം, കൈത്തൊഴിലുകള്‍, കൊത്തുവേലകള്‍ ഇവയെല്ലാം ഇതിനുദാഹരണങ്ങളാണ്. സാങ്കേതികത്വവും നൈപുണ്യവും അവകാശപ്പെടാവുന്നവയാണ് ഇവ. സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തന ഇടങ്ങളാണ് സാംസ്കാരിക നാട്ടറിവില്‍ ഉള്‍പ്പെടുന്നത്. വിനോദങ്ങള്‍, നാടന്‍കളികള്‍, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ സാംസ്കാരികമായ നാട്ടറിവുകളുടെ പട്ടിക നീണ്ടതാണ്. നാടന്‍ പാട്ടുകള്‍, നാടന്‍ ശൈലികള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, ഐതീഹ്യങ്ങള്‍, പ്രാദേശികമായ പദപ്രയോഗങ്ങള്‍ എന്നിങ്ങനെ വായ്മൊഴിയായി തലമുറകളിലേക്ക് കൈമാറുന്ന അറിവുകളാണ് വാങ്മയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
സാധാരണ ജനങ്ങളുടെ ജീവിതവും സംസ്കാരവുമാണ് നാട്ടറിവുകള്‍ വിളംബരം ചെയ്യുന്നത്. ഈ അറിവുകളെല്ലാം വരും തലമുറക്കുള്ള സമൂഹത്തിന്റെ സംഭാവനയാണ്. ഈ അറിവുകള്‍ വ്യക്തികളുടെ സംഭാവനയാണ്. പക്ഷേ ഇവരുടെ പേരുകള്‍ ആര്‍ക്കുമറിയില്ല. പലപ്പോഴും ആ ദേശത്തിന്റെ പേരില്‍ അത് പ്രശസ്തമാകാം. പ്രാദേശികദേഭമനുസരിച്ച് നാട്ടറിവുകളില്‍ വ്യത്യാസമുണ്ടാവും. ഇവയിലേറെയും ലാളിത്യവും അകൃത്രിമകതയും പ്രദര്‍ശിപ്പിക്കുന്നവയാണ്.
ഓരോ മേഖലയുമായി ബന്ധപ്പെട്ട് വിപുലമായ നാട്ടറിവുകളാല്‍ സമ്പന്നമാണ് നമ്മുടെ നാട്. പത്തായം എന്ന വാക്കിനൊപ്പം പത്തായവും ഇന്ന് കാണാനില്ല. നെല്ല് കേട് കൂടാതെ സൂക്ഷിച്ച് വെയ്ക്കാന്‍ മരംകൊണ്ട് ഉണ്ടാക്കിയ വലിയപെട്ടി ഒരു ധാന്യസംഭരണശാല തന്നെയായിരുന്നു. തൈര് കടയാന്‍ മരംകൊണ്ട് ഉണ്ടാക്കിയിരുന്ന മന്ത് ഇന്ന് കാണാനില്ല. ഇവയുടെ സ്ഥാനം ആദ്യം പ്ലാസ്റ്റിക്കും പിന്നീട് യന്ത്രങ്ങളും കൈയടക്കിയിരിക്കുന്നു. കുട്ടയും മുറവും ഇല്ലാത്ത വീടുകള്‍ പണ്ട് വളരെ കുറവായിരുന്നു. കാട്ടില്‍ നിന്ന്  മുളകളും ഈറകളും ശേഖരിച്ച് നിശ്ചിത വലിപ്പത്തിലുള്ള കഷണങ്ങളാക്കി കട്ടികുറഞ്ഞ് ചീകി വെയിലത്തിട്ടുണക്കിയാണ് കുട്ടയും മുറവും ഉണ്ടാക്കിയിരുന്നത്.
മരച്ചീനിപുട്ടുപോലുള്ള നാടന്‍ ഭക്ഷ്യവസ്തുക്കളുടെ വിപുലമായ സമ്പത്തും കേരളത്തിനുണ്ട്. തൊലികളഞ്ഞ് മരച്ചീനി വൃത്തിയായി കഴുകി ചെറിയ കഷണങ്ങളാക്കി ഉണക്കിയതിനുശേഷം പൊടിച്ചാണ് ഇതിനാവശ്യമായ പുട്ടുപൊടി ഉണ്ടാക്കുന്നത്. അരിപ്പൊടി നച്ച് ഇലയില്‍ പരത്തി തേങ്ങയും ശര്‍ക്കരയും അതിനുള്ളില്‍ വെച്ച് മടക്കി ചുട്ടെടുക്കുന്ന അട നമ്മുടേതായ ഭക്ഷണത്തിന്റെ മറ്റൊരുദാഹരണമാണ്. ആറന്മുള കണ്ണാടി, ബേപ്പൂര്‍ ഉരു, കോഴിക്കോടന്‍ ഹലുവ, ബാലരാമപുരം കൈത്തറി, മാന്നാറിലെ ഓട്ടുപാത്രങ്ങള്‍, പയ്യന്നൂര്‍ പവിത്രമോതിരം എന്നിങ്ങനെ ദേശപ്പെരുമ വിളിച്ചറിയിച്ച ഒട്ടനവധി നാട്ടറിവുകള്‍ നമുക്കുണ്ട്. വൈവിധ്യമാര്‍ന്നതും തദ്ദേശീയവുമായ നാട്ടറിവുസമ്പത്തിനെ സംരക്ഷിക്കുക എന്ന വിപുലമായ ചുമതല കുട്ടികള്‍ക്കുണ്ട്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന കലയാണ് തെയ്യം. ദേവീദേവന്മാര്‍ യക്ഷഗന്ധര്‍വന്മാര്‍, നാഗങ്ങള്‍, ഭൂതങ്ങള്‍, മരിച്ചുപോയ കാരണവന്മാര്‍, വീര പരാക്രമികള്‍ എന്നിവരെ കോലമായി കെട്ടിയാടിച്ച് ആരാധിക്കുന്ന രീതിയാണ് ഇത്. തെയ്യത്തിന്റെ കോലക്കാരനും കര്‍മ്മിയും മറ്റും വ്രതശുദ്ധിയോടെയാണ് ചടങ്ങുകള്‍ അനുഷ്ഠിക്കുക. അനുഷ്ഠാനത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ദേവതാശക്തി കോലക്കാരനില്‍ പ്രവേശിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അനുഷ്ഠാനം തീരുന്നതോടെ ദേവത അതിന്റെ അധിവാസ സ്ഥാനത്തേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു. ഇതിനിടയ്ക്ക് ഈ ദൈവങ്ങള്‍ ഭക്തരുടെ ദുരിതങ്ങള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. കാവ്, മുണ്ട്യ, സ്ഥാനം, പള്ളിയറ, കോട്ടം തുടങ്ങിയവയാണ് തെയ്യം കെട്ടിയാടുന്ന കേന്ദ്രങ്ങള്‍.
അയ്യപ്പന്‍ തീയാട്ട്
അയ്യപ്പനെ പ്രസാദിപ്പിക്കാന്‍ അയ്യപ്പന്‍ കാവുകളിലും മറ്റും തീയ്യാടി നമ്പ്യാര്‍മാര്‍ നടത്തുന്ന അനുഷ്ഠാനം. ഉത്തരകേരളത്തിലും മധ്യകേരളത്തിലും കാണപ്പെടുന്നു. ചിലയിടങ്ങളില്‍ "അയ്യപ്പന്‍ കൂത്തെ"ന്നും "അയ്യപ്പന്‍ പാട്ടെ"ന്നും അറിയപ്പെടുന്നു. തീയാട്ടിന് മുമ്പ് ഇതിന് പന്തല്‍ കെട്ടി അലങ്കരിക്കുന്ന ചടങ്ങുണ്ട്. ഇതിന് "കൂറയിടല്‍" എന്നും പറയും. തീയാട്ട് ദിവസം ഉച്ചപ്പൂജ കഴിഞ്ഞാല്‍  "ഉച്ചപ്പാട്ട്" തുടങ്ങും. അതുകഴിഞ്ഞ് സന്ധ്യയ്ക്ക് മുമ്പ് പഞ്ചവര്‍ണ്ണപ്പൊടിയില്‍ അയ്യപ്പന്റെ കളം വരക്കുന്നു. സന്ധ്യകൊട്ട്, കളംപൂജ, കളംപാട്ട്, കൂത്ത്, കോമരം, തിരിയുഴിച്ചില്‍ തുടങ്ങിയവയും തുടര്‍ന്ന് നടക്കും. അയ്യപ്പന്റെ ചരിത്രം അഭിനയിച്ചു കാണിക്കുന്നതാണ് കൂത്ത്. ഇതിന് അയ്യപ്പന്‍ കൂത്തെന്ന് പേരുണ്ട്. ഇത് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന സ്ഥലവും 12 ദിവസമെടുക്കുന്ന സ്ഥലവുമുണ്ട്. ഒരു ദിവസം കൊണ്ട് തീരുന്നത് "ഉദയാസ്തമയം കൂത്ത്" എന്നറിയപ്പെടുന്നു.
അലാമിക്കളി
കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങളിലും കര്‍ണാടകയിലെ മംഗലാപുരത്തും നിലനിന്നിരുന്ന നാടന്‍ കലാരൂപമായിരുന്നു അലാമിക്കളി. ഹിന്ദുþമുസ്ലിം മത സൗഹാര്‍ദം വിളിച്ചോതുന്ന കലാരൂപം കൂടിയാണ് ഇത്.
ദേഹം മുഴുവന്‍ കരിയും അതില്‍ വെളുത്ത പുള്ളികളുമാണ് അലാമിയുടെ വേഷം. കഴുത്തില്‍ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയുണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും. മുട്ടുമറയാത്ത വഴക്ക് മുണ്ടും തലയില്‍ കൂര്‍മ്പന്‍ പാളത്തൊപ്പിയും അതില്‍ ചുവന്ന ചെത്തിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിന്‍പുറങ്ങളിലേക്ക് അലാമികള്‍ കൂട്ടം ചേര്‍ന്നാണ് പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണ് യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും (അകം കുഴിഞ്ഞ ചെറിയ പാത്രം) ഉണ്ടാവും. അലാമികള്‍ ചെരിപ്പു ധരിക്കാറില്ല. ഓരോ വീട്ടിലും അവര്‍ ഭിക്ഷക്കെത്തുന്നു. തോളിലെ മാറാപ്പിറക്കിവെച്ച് മുറ്റത്ത് നൃത്തം ചവിട്ടും. ഇവരുടെ പാട്ടുകള്‍ക്ക് പ്രത്യേകം ശീലുകളും രീതികളുമുണ്ട്.
ഒപ്പന
മലബാറിലെ മുസ്ലിങ്ങള്‍ വിവാഹം പോലുള്ള വിശേഷാവസരങ്ങളില്‍ അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപം. അരനൂറ്റാണ്ടു മുമ്പ് ഒപ്പന സംഘങ്ങള്‍ കല്യാണപ്പാട്ടുകാര്‍, വട്ടപ്പാട്ടുകാര്‍, മൊഗത്തളപ്പാട്ടുകാര്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടത്. പിന്നീട് ഇവരുടെ ഇശലിന്റെ പേരായ ഒപ്പന, കലാരൂപത്തിന്റെ തന്നെ പേരായി മാറുകയാണുണ്ടായത്.
കളമെഴുത്ത്
കാവുകളിലും ക്ഷേത്രങ്ങളിലും വീടുകളിലും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചവര്‍ണ്ണപ്പൊടി കൊണ്ട് ചിത്രീകരിക്കുന്ന രൂപമാണ് കളം. ഭദ്രകാളിക്കളം, അയ്യപ്പന്‍ കളം, നാഗക്കളം, ചുടലക്കളം, വേട്ടയ്ക്കൊരു മകന്‍ കളം, യക്ഷിക്കളം തുടങ്ങി പലതരം കളങ്ങളുണ്ട്. കളമെഴുത്ത്, മുടിയേറ്റ്, പാന, തീയാട്ട് എന്നിവയുമായി ബന്ധപ്പെട്ടാണ് ഭദ്രകാളിക്കളം മുഖ്യമായും ചിത്രീകരിക്കുന്നത്.
ഓണപ്പൊട്ടന്‍
മഹാബലിയുടെ സങ്കല്‍പ്പത്തിലുള്ള ഒരു നാട്ടുദൈവമാണ് ഓണപ്പൊട്ടന്‍. കടത്തനാട് പ്രദേശത്ത് ഇന്നും സജീവമായി പ്രചാരത്തിലുണ്ട്. ഓണപ്പൊട്ടന്‍ ചിങ്ങത്തിലെ ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ വീടുകളിലെത്തുന്ന പതിവുണ്ട്. ചുവപ്പുടുത്ത് മുടിയും താടിയും മറ്റ് ചമയങ്ങളും ധരിച്ച് കിരീടം വെച്ച ഓണപ്പൊട്ടന്റെ ഇടതുകൈയില്‍ ഓലക്കുടയും വലതുകൈയില്‍ മണിയും ഉണ്ടാകും. കണ്ണൂര്‍ ജില്ലയില്‍ പ്രചാരത്തിലുള്ള ഓണത്താറിന് ഓണപ്പൊട്ടനുമായി സാദൃശ്യമുണ്ട്.
അറബനമുട്ട്
മുസ്ലിം സമുദായത്തില്‍ പ്രചാരമുള്ള കലാരൂപം. ദഫിനെക്കാള്‍ വ്യാസമുള്ള, ചുറ്റും ചിലമ്പുകള്‍ ഘടിപ്പിച്ച ചര്‍മ്മവാദ്യമാണ് അറബന. ആട്ടിന്‍തോലുകൊണ്ടാണ് ഉണ്ടാക്കുന്നത്. പാട്ടിന്റെ താളത്തിനുസരിച്ച് അറബന മുട്ടി ചുവടുവെച്ചുകൊണ്ടുള്ള കളിയാണിത്. അറവനക്കളി എന്നും പറയും. മുസ്ലിംഗൃഹങ്ങളിലും പൊതുവേദികളിലും ഇത് അവതരിപ്പിക്കുന്നു.
പൂരക്കളി
ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപം. വളരെ മെയ്വഴക്കവും താളബോധവും ദീര്‍ഘകാലത്തെ അഭ്യാസവും ആവശ്യമുള്ള കലാരൂപമാണിത്. കാമദഹനവുമായി ബന്ധപ്പെടുത്തി ഈ കലാരൂപത്തിന്റെ ഉത്ഭവത്തെപ്പറ്റി കഥകളുണ്ട്. പൂരാഘോഷവുമായി ഇതിന് വളരെയധികം ബന്ധമുണ്ട്. എന്നാല്‍ ഇന്ന് ഏറെക്കുറെ പുരുഷന്മാരുടെ കലാരൂപമായാണ് കണ്ടുവരുന്നത്. പണിക്കരും ശിഷ്യരും കച്ചിലയും ചുറയും ധരിച്ച് കളിക്കാനായി കളിയരങ്ങിലെത്തുന്നു. പന്തല്‍ പ്രവേശത്തോടെയാണ് കളി തുടങ്ങുക.
ചവിട്ടുനാടകം
കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പ ലപ്പുഴ വരെയുള്ള ക്രിസ്ത്യാനികളുടെ ഇടയില്‍ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടക രൂപമാണ് ചവിട്ടുനാടകം. കൊച്ചിയിലും മറ്റും ചവിട്ടുനാടക സംഘങ്ങളുണ്ട്. സംഭാഷണം മിക്കവാറും പാട്ടുരൂപത്തിലായിരിക്കും. പാട്ടിന്റെ താളത്തിനുസരിച്ചുള്ള ചുവടുകളും ആട്ടവും ചാട്ടവുമാണ് മുഖ്യം.
ഗദ്ദിക
വയനാട്ടിലെ ആദിവാസി വിഭാഗമായ അടിയാന്മാര്‍ക്കിടയില്‍  കണ്ടുവരുന്ന ഒരു മന്ത്രവാദ ചടങ്ങാണിത്. കൊല്ലത്തിലൊരിക്കല്‍ കൊയ്ത്തുകഴിഞ്ഞ സമയത്തോ മറ്റ് വിശേഷാവസരങ്ങളിലോ ആണ് ഇത് അനുഷ്ഠിക്കുന്നത്.  നാട്, കുലം, വീട്, വ്യക്തി ഇത്യാദികളെ ബാധിക്കുന്ന ഭൂത പ്രേത പിശാചുക്കളെ അകറ്റാന്‍ വേണ്ടിയാണ് ഇത് നടത്തുന്നതെന്ന് സങ്കല്‍പം. രോഗങ്ങളും ദുരിതങ്ങളും ഇതിലൂടെ പരിഹരിക്കാനാവുമെന്നും അവര്‍ വിശ്വസിക്കുന്നു. നാടിന്റെ പൊതുവായ നന്മയ്ക്ക്വേണ്ടി നടത്തുന്ന ഗദ്ദിക നാടു ഗദ്ദിക എന്നറിയപ്പെടുന്നു.
തിടമ്പുനൃത്തം
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന നൃത്തം ഉത്സവം, പ്രതിഷ്ഠ തുടങ്ങിയവ വിഷേശ സന്ദര്‍ഭങ്ങളിലാണ് ഇത് അരങ്ങേറുക. പൂക്കളും മാലകളും കൊണ്ടലങ്കരിച്ച ദേവീദേവന്മാരുടെ വിഗ്രഹം നര്‍ത്തകരായ നമ്പൂതിരിമാര്‍ തലയിലേറ്റി ചെണ്ടയുടെ താളത്തിനുസരിച്ച് നൃത്തം ചെയ്യുന്നു.

കളരിപ്പയറ്റ്
പ്രാചീന കാലം മുതലേ കേരളത്തില്‍ പ്രചാരത്തിലുള്ള ആയോധനകലയാണ് കളരിപ്പയറ്റ്. പ്രാദേശിക ഭേദങ്ങളും അതിനുസരിച്ചുള്ള വ്യത്യസ്ത സമ്പ്രദായങ്ങളും ഇതിനുണ്ട്.  മെയ്ത്താരി, കോല്‍ത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് കളരിപ്പയറ്റില്‍. അഭ്യാസം കൊണ്ട് മെയ്യ് കണ്ണാക്കി ശരീരത്തെ പാകപ്പെടുത്തുന്നതാണ് മെയ്യ്ത്താരി. ഇതില്‍ ചുവടുകള്‍ക്കും വടിവുകള്‍ക്കുമാണ് പ്രാധാന്യം. മുച്ചാണ്‍, പന്തീരാന്‍ തുടങ്ങിയ പലവിധം വടികള്‍ ഉപയോഗിച്ചുള്ള അഭ്യാസമുറയാണ് കോല്‍ത്താരി. ഇതില്‍ ഏറ്റവും അപകടകരവും പ്രധാനവുമായ ഒന്നാണ് ഒറ്റപയറ്റല്‍. നമ്മുടെ മിക്ക കലകള്‍ക്കും കളരിപ്പയറ്റിനോട് ബന്ധമുണ്ട്.
ഐവര്‍കളി
ഉത്സവകാലത്ത് ഭഗവതി ക്ഷേത്രങ്ങളിലും മറ്റും നടന്നുവരുന്ന ഒരു കലാവതരണം. നീളമുള്ള വടികളില്‍ കോല്‍മണികള്‍ കിലുക്കി ചുവടുവെച്ച് പാട്ടുപാടി കളിക്കുന്നതാണ് രീതി. മുച്ചാണ്‍ വടിയുടെ അറ്റത്ത് മണികള്‍ ഘടിപ്പിച്ച കോല്‍മണി "പൊന്തി" എന്നും അറിയപ്പെടുന്നു. കളിക്ക് ഒരാശാന്‍ ഉണ്ടാവും. അയാളാണ് പാട്ടുപാടിക്കൊടുക്കുക.  താളക്കൊഴിപ്പിനുവേണ്ടി ഇലത്താളവും ഉപയോഗിക്കാറുണ്ട്. ഭദ്രകാളിയെ തൃപ്തിപ്പെടുത്താന്‍ പാണ്ഡവര്‍ പാടിക്കളിച്ചതുകൊണ്ടാണ് ഐവര്‍കളി എന്ന പേര് വന്നത് എന്നൊരു അഭിപ്രായമുണ്ട്.
കുത്തിയോട്ടം
ദക്ഷിണ കേരളത്തിലെ കാളീകാവുകളിലും ദേവീ ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന അനുഷ്ഠാനമാണ് കുത്തിയോട്ടം. മുഖത്ത് വര്‍ണ്ണപ്പുള്ളികള്‍, തലയില്‍ കിരീടം, മറ്റ് ആഭരണങ്ങള്‍ എന്നിവ ധരിച്ച ബാലന്മാരാണ് മുഖ്യമായും ഇതിലുള്ളത്. ഒപ്പമുള്ള മറ്റ് ആളുകളും താളം ചവിട്ടുകയും ചാടുകയുംപാടുകയും ചെയ്യാറുണ്ട്. ചെണ്ടവാദ്യം, താലപ്പൊലി, കുരവ എന്നവിയോടുകൂടി  ഇവരെല്ലാവരും ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയാണ് അനുഷ്ഠാനം ആരംഭിക്കുന്നത്.
പടയണി
മധ്യതിരുവിതാംകൂറില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന രൂപമാണ് പടയണി. അഥവ പടേനി. ഭദ്രകാളി ക്ഷേത്രങ്ങളിലാണ് പൊതുവേ ഇത് കണ്ടുവരുന്നത്. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശാന്തയാക്കാന്‍ ശ്രീപരമേശ്വരനും ദേവന്മാരും കോലംകെട്ടി തുള്ളിയതിന്റെ സ്മരണയത്രെ ഇത്. പടയണിയുള്ള വിവരം പ്രദേശ വാസികളെ തപ്പുകൊട്ടി അറിയിക്കുന്ന കാച്ചിക്കൊട്ട്, മരത്തൂപ്പുകളും വെള്ളത്തോര്‍ത്തുകളും വീശിക്കൊണ്ട് ആര്‍ത്തുവിളിച്ച് താളം ചവിട്ടുന്ന കാപ്പൊലി, കൈമണിയുമായി താളം തുള്ളുന്ന താവടിതുള്ളല്‍, ഇതിനെ ഹാസ്യാത്മകമായി അനുകരിക്കുന്ന പന്നത്താവടി ഇങ്ങനെ ഒട്ടേറെ ചടങ്ങുകള്‍ പടയണിയിലുണ്ട്. പല ദിവസങ്ങളിലായാണ് പടയണി നടത്തുക. കാപ്പൊലി തുടങ്ങുന്ന ദിവസം തന്നെ കോലം തുള്ളലുണ്ടാകും ഗണപതിക്കോലം, മാടന്‍ കോലം, മറുതക്കോലം, ഭൈരവിക്കോലം, ഗന്ധര്‍വന്‍കോലം തുടങ്ങിയ ദേവന്മാരുടെ കോലങ്ങള്‍ തലയില്‍വെച്ച് തപ്പിന്റെയും പാട്ടിന്റെയും താളത്തിനുസരിച്ച് തുള്ളുന്നു. ഒരു പ്രദേശത്തിന്റെ മുഴുവന്‍ ബാധകളെയും തങ്ങളിലേക്ക് ആവാഹിച്ച് ഉറഞ്ഞുതുള്ളുന്ന ഈ കോലങ്ങള്‍ കളം വിട്ടൊഴിയുന്നതോടെ എല്ലാ ബാധകളും ദുരിതങ്ങളും അകന്ന് ദേശത്തിന് നന്മയും ഐശ്വര്യവും കൈവരുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.
കാക്കാരിശ്ശി നാടകം
തിരുവനന്തപുരം ജില്ലയിലും സമീപ പ്രദേശങ്ങളിലും കണ്ടുവരുന്ന വിനോദ ഗ്രാമീണ നാടകമാണ് കാക്കാരിശ്ശി നാടകം. കാക്കാല നാടകം, കാക്കാലിച്ചി നാടകം, കാക്കരുകളി എന്നീ പേരുകളും ഇതിനുണ്ട്. പൊറാട്ടുകളുടെയും സംഗീത നാടകങ്ങളുടെയും ഒരുതരം കലര്‍പ്പാണ് ഇതിന്റെ സ്വഭാവം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ